കൊല്ലം: കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെയ്തിറങ്ങിയ അതിശ്കതമായ മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയെ തുടര്‍ന്ന് കുളത്തൂപ്പുഴ അന്തര്‍സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മലയോര മേഖലകളില്‍ ചെറിയ രീതിയിലുള്ള മണ്ണിടിച്ചില്‍ സാധ്യതയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തങ്കശേരിയില്‍ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായി. വള്ളത്തിലുണ്ടായിരുന്ന അഞ്ചു പേരെ രക്ഷപ്പെടുത്തുകയും ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയും ചെയ്യുന്നു.
കനത്ത മഴയെ തുടർന്നു ണ്ടായ മലവെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങള്‍ താത്കാലികമായി അടച്ചുപൂട്ടി. ജില്ലയില്‍ നിലവില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയുടെ മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഭാഗികമായി നാലു വീടുകള്‍ തകരുകയും 80,000 രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
കല്ലടയാര്‍ കരകവിഞ്ഞു
കുളത്തൂപ്പുഴ : കാലവര്‍ഷം ശക്തമായതോടെ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്്ടം. കല്ലടയാര്‍ കരകവിഞ്ഞൊഴുകുകയാണ്. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, മേഖലയില്‍ കഴിഞ്ഞദിവസം മുതല്‍ ശക്തമായി മഴ പെയ്യുകയാണ്. മഴയെ തുടര്‍ന്ന് ചെന്തുരുണിയാര്, കഴുതുരുട്ടിയാര്‍, കുളത്തൂപ്പുഴയാര്‍ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. കുളത്തൂപ്പുഴ പഞ്ചായത്തില്‍ കല്ലടയാറിന്റെ സമീപത്ത് താമസിക്കുന്ന ആള്‍ക്കാരെ പഞ്ചായത്ത് ഇടപെട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചു.
തിരുവനന്തപുരം- തെങ്കാശി അന്തര്‍ സംസ്ഥാന പാതയില്‍ കല്ലുവെട്ടാന്‍ കുഴി 30 അടി പാലത്തില്‍ റൂട്ടില്‍ വെള്ളം കയറിയതിനാല്‍ ഇന്നലെ രാവിലെ മുതല്‍ വാഹനഗതാഗതം തടസപ്പെട്ടു. അപകടകരമായ നിലയിലാണ് റോഡില്‍ വെള്ളം ഉയര്‍ന്നത്. കുളത്തൂപ്പുഴ പോലീസ് റോഡില്‍ ബാരിക്കേടുകള്‍ വച്ച് തടഞ്ഞിരിക്കുകയാണ്.
റോഡില്‍ ജലനിരപ്പ് ഉയര്‍ന്നത് മൂലം ഒരു വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയായി. പ്രദേശത്ത് ശക്തമായി പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശങ്കിലി ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായി പറയുന്നു. അത് കാരണമാണ് കല്ലടയാറ്റില്‍ ജലനിരപ്പ് ഉയരുവാന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. വനമേഖലയില്‍ ശക്തമായി മഴ തുടരുകയാണ്. കുളത്തൂപ്പുഴ പഞ്ചായത്തിലെ അപകട മേഖലയില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
ചോഴിയക്കോട് മില്‍പ്പാലം മകം ഭവനില്‍ തിലകന്റെ വീട്ടില്‍ വീട്ടില്‍ മണിക്കൂറോളം വെള്ളം നിന്നതോടെ വീടിന്റെ ഭിത്തി്ക്ക് വിള്ളല്‍ ഉണ്ടാകുകയും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. തൊട്ടടുത്ത നിതിന്റെ വീട്ടിലും വെള്ളം കയറിയത് മൂലം നാശങ്ങള് സംഭവിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ അമ്പതേക്കര്‍ പ്രദേശത്ത് വീടുകളില്‍ വെള്ളം കയറുകയും അവിടെയുള്ളവരെ സമീപത്തുള്ള പ്രദേശങ്ങളില്‍ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.
ഇരവിപുരം - പൊഴിക്കര തീരങ്ങളില്‍ കടല്‍ കയറ്റം രൂക്ഷമായി
കൊട്ടിയം: ഇരവിപുരം മുതല്‍ പരവൂര്‍ പൊഴിക്കര വരെയുള്ള തീരപ്രദേശത്ത് കടല്‍ കയറ്റം രൂക്ഷമായി. ശക്തമായ തിരമാലകള്‍ പുലിമുട്ടുകള്‍ക്കിടയിലൂടെ കരയിലേക്ക് അടിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കട്ട മരങ്ങളില്‍ കടലില്‍ പോയിരുന്ന ഭാഗങ്ങളില്‍ ഉണ്ടായിരുന്ന മണ്ണ് പൂര്‍ണമായും കടലെടുത്തു. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഇരവിപുരം താന്നി, മയ്യനാട് മുക്കം ഭാഗങ്ങളിലാണ് പുലിമുട്ടുകള്‍ക്കിടയിലൂടെ കടല്‍ കരയിലേക്ക് കയറുന്നത്. മുക്കം ബീച്ചില്‍ അടിഞ്ഞുകൂടി കിടന്ന മണ്ണിന്റെ പകുതിഭാഗം കടലെടുത്ത നിലയിലായി. പലയിടത്തും ശക്തമായ തിരമാലകള്‍ പുലിമുട്ടിന്റെ പാറകളും തകര്‍ത്തിട്ടുണ്ട്.
കുളത്തൂപ്പുഴയില്‍ 12 വീടുകളില്‍ വെള്ളം കയറി
കുളത്തൂപ്പുഴ : കഴിഞ്ഞ രണ്ടു ദിവസമായി മലയോര മേഖലയില്‍ തോരാതെ പെയ്യുന്ന അതി തീവ്ര മഴയെ തുടര്‍ന്ന് കുളത്തൂപ്പുഴയില്‍ 12 വീടുകളില്‍ വെള്ളം കയറി. കെഎസ്ആര്‍ടിസി ഡിപ്പോ വെള്ളത്തില്‍ മുങ്ങി.
ആറ്റിന് കിഴക്കേക്കരയില്‍ ആറ്, കല്ലുവെട്ടാംകുഴി ആറ്റരികത്ത് മൂന്ന്, ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്തെ മൂന്നു വീതം വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ താത്കാലികമായി ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴ ശമനമില്ലാതെ തുടര്‍ന്നാല്‍ കല്ലുവെട്ടാംകുഴി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉൾപ്പെടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കല്ലുവെട്ടാംകുഴിയില്‍ വെള്ളം അതിവേഗത്തില്‍ പാഞ്ഞെത്തിയപ്പോള്‍, വീടുകളില്‍ നിന്ന് സാധനങ്ങള്‍ പോലും മാറ്റാനായില്ല. നോക്കി നില്‍ക്കെ ജലനിരപ്പ് ഉയരുകയായിരുന്നു.
തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കല്ലുവെട്ടാൻകുഴി മുപ്പതടിപാലത്തില് വെള്ളം കയറിയതോടെ ഉച്ചവരെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കെഎസ്ആര്‍ടിസി ബസുകളും ചരക്ക് ലോറികളും ഉള്‍പ്പെടെ പാതയില്‍ കുടുങ്ങി. പിന്നീട് പോലീസ് എത്തി വിവിധ ഇടറോഡുകളിലൂടെ ഗതാഗതം വഴി തിരിച്ചുവിടുകയായിരുന്നു.
മില്പ്പാലത്ത് വെള്ളംകയറിയ വീടുകള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കള്ളുകുഴി ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. മരങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തി.
കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയിലും വെള്ളം കയറി ഗരേജിലും റാമ്പിലും വെള്ളം കയറി. ഡിപ്പോയുടെ പകുതി ഭാഗത്തേക്ക് വെള്ളം എത്തിയതോടെ ബസുകള്‍ ഇവിടെ നിന്നു മാറ്റി. ഡിപ്പോയിലേക്ക് വനം വകുപ്പിന്റെ വക ഭൂമിയില്‍ നിന്ന കൂറ്റന്‍ മരം പിഴുതുവീണു. ഈസമയം ബസുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.
ദുരിത മേഖലകളില്‍ സി. അജയപ്രസാദ് എംഎല്‍എ സന്ദര്‍ശിച്ചു. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച്് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി എംഎല്‍എ പറഞ്ഞു.
ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കല്ലടയാര്‍ കരകവിഞ്ഞു ഒഴുകുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്
തൃക്കോവില്‍
ശ്രീകൃഷണ ക്ഷേത്രത്തില്‍ വെള്ളം കയറി
അഞ്ചല്‍ : ഏറം വയലില്‍ തൃക്കോവില്‍ ശ്രീകൃഷണ ക്ഷേത്രത്തില്‍ കനത്ത മഴയെ തുടര്‍ന്നു വെള്ളം കയറി. തടിക്കാട് ഒറ്റത്തെങ്ങ് ഭാഗത്തും റോഡിലും നിരവധി വീടുകളിലും വെള്ളം കയറുന്ന സാഹചര്യമുണ്ടായി. അലയമണ്‍ പഞ്ചായത്തിലെ ആനക്കുളം കോടനൂര്മൂര്ത്തിക്കാവ് പ്രദേശത്ത് ഏക്കര്‍ കണക്കിന് കൃഷിയിടത്തിലും വെള്ളം കയറി. കര്‍ഷകര്‍ക്ക് ആയിരങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്
വൈദ്യുതി പോസ്റ്റ് വീണു
കൊട്ടാരക്കര: വൈദ്യതി പോസ്റ്റ് മറിഞ്ഞു വീണ് വീട് തകര്‍ന്നു. പുത്തൂര്‍ ബിന്‍സി ഭവനില്‍ ജോസു കുട്ടിയുടെ വീടാണ് തകര്‍ന്നത്. പോസ്റ്റിന് സമീപം നിന്നിരുന്ന പുളി മരം കടപുഴകി വൈദ്യതി പോസ്റ്റിന് മുകളിലേയ്ക്ക് വീഴുകയും പോസ്റ്റ് വീടിന് മുകളില്‍ പതിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസംപുലർച്ചേ മൂന്നോടെയാണ് അപകടം.
പുനലൂരില്‍
മരങ്ങൾ കടപുഴകി വീണു
പുനലൂര്‍: മഴ ശക്തമായതോടെ പുനലൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വ്യാപക കൃഷിനാശവുമുണ്ടായി. കരവാളൂര്‍ മേഖലയില്‍ നീലാമ്മാള്‍, പാണയം ഭാഗങ്ങളില്‍ പലയിടത്തും വെള്ളം കയറി. പാണയം ശിവ ക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലും കനത്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി.
പിറവന്തൂര്‍, പത്തനാപുരം, പട്ടാഴി മേഖലകളിലും കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണ് ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധവും തടസപ്പെട്ടു. കല്ലടയാര്‍, ചാലിയക്കരയാര് എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. നദികളിലും മറ്റു ജലാശയങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
സംരക്ഷണ ഭിത്തി തകര്‍ന്നു
കൊട്ടാരക്കര: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ നെല്ലിക്കുന്നം ഏറത്തിനാട്, കോരുതുവിള ഏലായില്‍ നെല്ലിക്കുന്നം വലിയ തോടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. സമീപപ്രദേശങ്ങളിലെ ഏലാകളില്‍ വെള്ളം കയറി വന്‍ തോതില്‍ കൃഷി നാശം സംഭവിച്ചു.
ആല്‍മരം കടപുഴകി
കുണ്ടറ : കേരളപുരം കോവില്‍ മുക്ക് ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപം നിന്നിരുന്ന വലിയ ആല്‍മരം കഴിഞ്ഞദിവസം രാത്രി ഉണ്ടായ ചുഴലിക്കാറ്റില്‍ കടപുഴകി വീണു. സമീപത്തെ മതില് ഇടിഞ്ഞു. വൈദ്യുതി കമ്പികളും തകര്‍ന്നു.
മരം വീണ് കാര്‍ തകര്‍ന്നു
കുണ്ടറ : ഈട്ടി മരം വീണ് കാര്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടരക്ക് കാറ്റിലും മഴയിലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് ഈട്ടി മരം വീണ് കാര്‍ തകരുകയായിരുന്നു.
ഇടവട്ടം, പാറപ്പുറം, ഉദയ ഭവനില്‍ ഉദയകുമാറിന്റെ കാര്‍ ആണ് തകര്‍ന്നത്. 30 അടിയോളം പൊക്കമുള്ള ഈട്ടി മരമാണ് വീണത്. വീടിന്റെ കോമ്പൗണ്ടിലാണ് മരം നിന്നതെങ്കിലും വീടിനു മുകളിലേക്ക് മരം വീഴാത്തതിനാല്‍ വലിയ അപകടം ഒഴിവായി. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി.